കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചറെ അധിക്ഷേപിച്ചു; വടകര അഞ്ചുവിളക്കിന് സമീപത്ത് നടന്ന മുദ്രാവാക്യം വിളിക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി


വടകര: കൊട്ടിക്കലാശത്തില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചര്‍ക്കെതിരായ യു.ഡി.എഫ് അധിക്ഷേപത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും എല്‍.ഡി.എഫിന്റെ പരാതി. വടകര അഞ്ചുവിളക്കിന് സമീപത്ത് കൊട്ടിക്കലാശ ദിവസം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം വിളിക്കെതിരെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയത്. എല്‍.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സന്‍ പനോളിയാണ് പരാതി നല്‍കിയത്.

‘കള്ളീ കള്ളീ കാട്ടുകള്ളീ, കോവിഡ് കള്ളീ ശൈലജേ’ എന്നുള്ള മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും മുഴക്കിയത്. ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യു.ഡി.എഫ്. നടത്തിയതെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു.

വടകരയില്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യു.ഡി.എഫ് തയ്യാറായത്. ലോകം ആദരിച്ച പൊതുപ്രവര്‍ത്തകയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചര്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തിയത്. വടകരയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി പോസ്റ്ററുകളും മറ്റും പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും എല്‍.ഡി.എഫ് പറയുന്നു.

ടീച്ചര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് വരുത്താന്‍ നിരവധി വീഡിയോകള്‍ വ്യാജമായി ഉണ്ടാക്കി. അതിന്റെ ഒടുവിലത്തെ നീചമായ പ്രവൃത്തിയാണ് ഇന്നലെ വടകരയില്‍ യു.ഡി. എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയതെന്നും എല്‍.ഡി.എഫ് കുറ്റപ്പെടുത്തി.