‘പാലത്തിന്റെ ഉയരം അഞ്ച് മീറ്റർ മാത്രം, ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയില്ല, മുത്താമ്പി-അരിക്കുളം റോഡിലെ അടിപ്പാതയുടെ ഉയരം കൂട്ടണം’; സിപിഎം പ്രക്ഷോഭത്തിലേക്ക്


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ ഉയരക്കുറവ് പരിഹരിക്കണമെന്നാവശ്യവുമായി സിപിഎം. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നാളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും.

മണമല്‍ ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത്. ബൈപ്പാസിന് ഉയരക്കുറവുണ്ടാവില്ലെന്നും വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ പാകത്തില്‍ അഞ്ചര മീറ്റര്‍ ഉയരം ഉണ്ടാകുമെന്നും ഉത്തരവാദപ്പെട്ട എഞ്ചിനീയര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ അഞ്ച് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ പ്രതിക്ഷേധവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരമാവശ്യപ്പെട്ട് സിപിഎം രം​ഗത്തെത്തിയത്.

പാലത്തിന് ഉയരക്കുറവ് ഉണ്ടായാല്‍ ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് അതിനടിയിലൂടെ കടന്നു പോകാന്‍ കഴിയില്ല. ലോറിയ്ക്ക് മുകളില്‍ കയറ്റി കൊണ്ടു വരുന്ന മണ്ണ് മാന്ത്രി യന്ത്രങ്ങള്‍, ഉല്‍സവ കാലത്ത് എഴുന്നളളിക്കാന്‍ കൊണ്ടുവരുന്ന ആന എന്നിവയെയും ഇത് വഴി കൊണ്ടു പോകാന്‍ കഴിയില്ല. നാളീകേരം തുടങ്ങിയവ സംഭരിക്കുന്ന ലോറികളുടെ യാത്രയും പ്രയാസത്തിലാകും.

പാലത്തിന്റെ ഉയരക്കുറവ് പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും, സാധാരണ ജീവിതത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നാട്ടുകാര്‍. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ന​ഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെയും ദേശീയപാത അധികൃതരുടെയും വാഗാഡിന്റെയും ശ്രദ്ധയില്‍ വിഷയം പെടുത്തിയിരുന്നു.

Summary: ‘The height of the bridge is only five meters and cannot be passed by large vehicles carrying loads, the height of the underpass on Muthambi-Arikulam road should be increased- To the CPM agitation