കോവിഡ് കവര്‍ന്ന മുചുകുന്നിലെ സാബൂട്ടന്റെ കുടുംബം ഇനി താമസിക്കുക ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നല്‍കിയ പുതിയ വീട്ടില്‍; താക്കോല്‍ കൈമാറി കെ.കെ.ശൈലജ ടീച്ചര്‍


മുചുകുന്ന്: ആശ്രിതരെ കോവിഡ് കവര്‍ന്നെടുത്തതോടെ നിരാലംബരായ കുടുംബത്തിന് മുചുകുന്നിലെ ഡി.വൈ.എഫ്.ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുന്‍ ആരോഗ്യമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ശൈലജ ടീച്ചര്‍ സാബുവിന്റെ അമ്മ സരസയ്ക്ക് താക്കോല്‍ കൈമാറി.

സാബുവിന് പുറമേ അച്ഛന്‍ ചെറുവാനത്ത് മീത്തല്‍ ബാബുവിനെയും കോവിഡ് കവര്‍ന്നിരുന്നു. സരസയും ആരോഗ്യപ്രശ്നങ്ങളുള്ള മകന്‍ രാഹുലും അച്ഛമ്മയും അടങ്ങുന്നതാണ് സാബുവിന്റെ കുടുംബം. ഓട്ടോ ഡ്രൈവറായിരുന്ന സാബു ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. സാബുവിന്റെ വിയോഗത്തോടെ ഇനി എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലായിരുന്നു കുടുംബം. ഈ ഘട്ടത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സഹായവുമായെത്തിയത്.

മുചുകുന്ന് കോളേജിന് താഴെ പുളയോത്ത് ഇവര്‍ക്കുണ്ടായിരുന്ന ഭൂമിയിലാണ് വീടുവെച്ചത്. രണ്ടുവര്‍ഷംകൊണ്ടാണ് വീടുപണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത്.