പേരാമ്പ്ര മരുതേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; സ്ത്രീക്ക് പരിക്ക്


പേരാമ്പ്ര: മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. ഊടുവഴി മാവില കണ്ടി ഷബീറിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

സംഭവം നടക്കുമ്പോള്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പൊട്ടിത്തെറിച്ച ചില്ലുകള്‍ ദേഹത്ത് പതിച്ച് പരിക്കേറ്റ അലീമയെ പേരാമമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ ഷബീറും സഹോദരന്മാരായ ഷമീറും ഷാക്കിറും അടുത്തുള്ള ഗൃഹപ്രവേശനം നടക്കുന്ന വീട്ടിലായിരുന്നു. പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ,രാജീവ് രത്‌ന സാംസ്‌കാരിക വേദി എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് വൈകന്നേരം ഊടുവഴിയില്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ പ്രതിഷേധ പ്രകടനവും ,പ്രതിഷേധ യോഗവും നടന്നു.