സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും; 15 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം നഗരം


കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. 15 വര്‍ഷത്തിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് കൊല്ലം നഗരം.

239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാര്‍ഥികളാണ് മേളയില്‍ മത്സരത്തിനായി എത്തുന്നത്. ആശ്രാമത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

കലോത്സവത്തെ സ്വീകരിക്കാന്‍ കൊല്ലം ഒരുങ്ങിയതോടൊപ്പം കൊല്ലത്തെ അടയാളപ്പെടുത്തിയ വിശിഷ്ട വ്യക്തികളുടെ പേര് നല്‍കിയ 24 വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്. 239 മത്സരയിനങ്ങളില്‍ 14 ജില്ലകളില്‍ നിന്നായി 15,000ത്തോളം മത്സരാര്‍ത്ഥികള്‍ ഇങ്ങനെ നീളുന്നു കലോത്സവ വിശേഷങ്ങള്‍.

ആശ്രാമത്തെ പ്രധാന വേദിയായ ഒ.എന്‍.വി സ്മൃതിയില്‍ 59 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തോടെയാകും മത്സരങ്ങള്‍ ആരംഭിക്കുക. കലോത്സവത്തെ ഗംഭീരമാക്കാന്‍ കൊല്ലംകാര്‍ ഇരുകയ്യും നീട്ടി കലോത്സവത്തെ സ്വീകരിക്കും എന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.

ഇത്തവണയും ഭക്ഷത്തില്‍ പഴയിടത്തിന്റെ കെപ്പുണ്യമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.ഇരുപതിനായിരത്തില്‍ അധികം പേര്‍ക്ക് ആഹാരം ലഭ്യമാക്കുന്ന തരത്തിലാണ് ഊട്ടുപുര സജ്ജമാക്കിയിരിക്കുന്നത്. സമയബന്ധിതമായി മത്സരങ്ങള്‍ നടത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.