ജീവിതപങ്കാളിക്ക് മലയാളം അറിയില്ലേ? കൂട്ടായി കക്കട്ട് നെടുമണ്ണൂരിലെ ‘സംവേദ്യ’ യുണ്ട്


കക്കട്ടിൽ: ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന ആ​ഗ്രഹത്താൽ നിരവധി സ്ഥലങ്ങളിൽ ജീവിതപങ്കാളിയെ അന്വേഷിച്ചു, അവസാനം പെണ്ണുകെട്ടുന്നത് കേരളത്തിന് പുറത്തുനിന്ന്. എന്നാൽ പല കുടുംബങ്ങളിലും ആശയവിനിമയത്തിന് ഭാഷ തടസമാകുന്നുണ്ട്. ചിലർക്ക് മലയാള ഭാഷ സംസാരിക്കാൻ അറിയാമെങ്കിലും എഴുത്തും വായനയും വശമില്ല. ഇത്തരത്തിലുള്ള ആളുകൾക്ക് ആശ്വാസമാവുകയാണ് നെടുമണ്ണൂരിലെ സംവേദ്യ സാംസ്‌കാരികവേദി-ഗ്രന്ഥാലയം പ്രവർത്തകർ.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ മണവാട്ടികളാകുന്നവരെ മലയാളം പഠിപ്പിക്കുകയാണ് സംവേദ്യ സാംസ്‌കാരികവേദി. ഇതിനുള്ള ദീർഘകാല പദ്ധതിക്ക് ഇവർ രൂപംനൽകിയിട്ടുണ്ട്. നരിപ്പറ്റ, കായക്കൊടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി പേരാണ്

തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവന്നത്. പെൺകുട്ടികളിൽ ചിലർക്ക് മലയാള ഭാഷ സംസാരിക്കാൻ അറിയാമെങ്കിലും എഴുത്തും വായനയും അറിയില്ല. ഇത് മനസ്സിലാക്കിയതോടെയാണ് ഇവരെ സഹായിക്കാൻ പ്രവർത്തകർ തീരുമാനിച്ചത്.

മലയാള ഭാഷ കെെകാര്യം ചെയ്യുന്നതിൽ നേരിടുന്ന പ്രയാസം കാരണം കുട്ടികളുടെ പഠനപ്രർത്തനങ്ങളെ പോലു ഇവർ പ്രായസം നേരിട്ടിരുന്നു. സഹായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വലിയതോതിലുള്ള പ്രയാസമാണ് ഇവർ അനുഭവിച്ചുവരുന്നതെന്ന് ബോധ്യപ്പെട്ടതോടെ, ഇതിനൊരു പരിഹാരം ഉണ്ടാക്കുന്നതിനായി ശ്രമം. തുടർന്ന് മലയാള ഭാഷയിൽ എഴുത്തും വായനയും അഭ്യസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ആദ്യക്ലാസിന് നേതൃത്വം നൽകിയ ചന്ദ്രൻ പാലയാട് പറഞ്ഞു. ‌

സർവേ നടത്തിയാണ് കുടുംബങ്ങളെ കണ്ടെത്തിയത്. സർവേ നടത്തി ഇത്തരത്തിൽ കായക്കൊടി പഞ്ചായത്തിൽ മാത്രം പത്തു കുടുംബങ്ങളെ കണ്ടെത്തി. തമിഴ്‌നാട്, കർണാടക സ്വദേശികളാണ് ഇവർ. നാലുവർഷംമുതൽ എട്ടുമാസം മുമ്പുവരെ കേരളത്തിലെത്തിയവർ. 10 പേരിൽ എട്ടുപേരും ഒന്നാമത്തെ ക്ലാസിൽ പങ്കെടുത്തു. ഗർഭിണിയായതിനാൽ ഒരാൾക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റൊരാൾ നാട്ടിൽ പോയിരുന്നു. ആദ്യഘട്ടത്തിൽ ഞായറാഴ്ചകളിലാണ് ക്ലാസ്.

പഠനപദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവഹിച്ചു. വാർഡ് അംഗം സി.കെ. ഷൈമ അധ്യക്ഷയായി. വി.കെ. കരുണൻ, വിനീഷ് പാലയാട്, കെ.പി. മോഹനൻ, പി.എം. ചന്ദ്രൻ, അനൂപ് കൃഷ്ണൻ, ചന്ദ്രൻ പാലയാട്, എം.പി. സതീശൻ എന്നിവർ സംസാരിച്ചു.