ഉള്ളിയേരിയിലെ ഗോകുലന് കരള്‍ മാറ്റിവയ്ക്കാന്‍ വേണം 40 ലക്ഷം രൂപ; ജീവന്‍ രക്ഷിക്കാനായി കൈകോര്‍ത്ത് നാട്; നമുക്കും സഹായിക്കാം


ഉള്ളിയേരി: നാല്‍പ്പത് ലക്ഷം രൂപ. ഗോകുലന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അത്ര വലിയ തുകയാണ് അത്. എന്നാല്‍ ഗോകുലന് ജീവിതത്തിലേക്ക് മടങ്ങിയെത്തണമെങ്കില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കരള്‍ രോഗം ബാധിച്ച് ചികിത്സയിലാണ് ആനവാതില്‍ തേലപ്പുറത്ത് ഗോകുലന്‍. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവച്ചെങ്കില്‍ മാത്രമേ ഈ 37 കാരന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയൂ.

അമ്മയും പ്രായമായ പിതൃസഹോദരിയും ഭാര്യയും നാല് വയസുകാരനായ മകനും അടങ്ങുന്നതാണ് ഗോകുലന്റെ കുടുംബം. പത്രസ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഗോകുലന്‍. ആ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.

എന്നാല്‍ രോഗം മൂര്‍ച്ഛിച്ഛതോടെ മാസങ്ങളായി ഗോകുലന്‍ ആശുപത്രിയും ചികിത്സയുമായി കഴിയുകയാണ്. ജീവിതച്ചെലവിന് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സമയത്താണ് നാല്‍പ്പത് ലക്ഷം രൂപ എന്ന വലിയ തുക ഡോക്ടര്‍ പറയുന്നത്.

ഗോകുലന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സമാഹരിക്കുന്നതിനായി പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എം.കെ.രാഘവന്‍ എം.പി, സച്ചിന്‍ദേവ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത എന്നിവര്‍ രക്ഷാധികാരികളായും മുസ്തഫ മജ്ലാന്‍ ചെയര്‍മാനും ഇ.എം.ദാമോദരന്‍ കണ്‍വീനറും കൂവില്‍ കൃഷ്ണന്‍ ട്രഷറര്‍ ആയും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കമ്മിറ്റിയുടെ പേരില്‍ ഉള്ളിയേരി ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടിലേക്ക് സഹായങ്ങള്‍ അയക്കാം. കൂടാതെ ഗൂഗിള്‍ പേ നമ്പറിലേക്കും പണം അയക്കാവുന്നതാണ്. എല്ലാവരും സാധ്യമായ പരമാവധി തുക അയച്ച് ഗോകുലനെ സഹായിക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.  അക്കൗണ്ട് വിവരങ്ങള്‍ താഴെ:

അക്കൗണ്ട് നമ്പര്‍: 19020100122743
ഐ.എഫ്.എസ്.സി: FDRL0001902

ഗൂഗിള്‍ പേ നമ്പര്‍: 8157851060

ഗോകുലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി നമുക്കും സഹായിക്കാം.