‘ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ച് മതിയായി’; വടകരയില്‍ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ റിസ്വാനയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്


വടകര: ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി സുഹൃത്തുക്കളുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന (21) ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ വിവരിച്ച് കൂട്ടുകാരികള്‍ക്ക് അയച്ച വാട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും സഹിച്ച് മതിയായെന്നുമാണ് റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത്. ‘ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ചു മതിയായി’ എന്നായിരുന്നു റിസ്വാനയുടെ സന്ദേശം. എന്തൊരു പരീക്ഷണമാണെന്നും റിസ്വാന കൂട്ടുകാരിയോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെയെന്ന് കൂട്ടുകാരി ചോദിച്ചപ്പോള്‍ ‘വിടണില്ല’ എന്നായിരുന്നു റിസ്വാനയുടെ മറുപടി. ഭര്‍ത്താവായ ഷംനാസിനോട് കാര്യങ്ങള്‍ പറയൂവെന്ന് കൂട്ടുകാരി പറഞ്ഞപ്പോള്‍, ‘ അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാന്‍ എത്രയായാലും പുറത്താ’ എന്നും മറുപടി നല്‍കി.

ഭര്‍തൃവീട്ടില്‍ റിസ്വാന അനുഭവിച്ചിരുന്ന മാനസിക-ശാരീരിക പീഡനം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു കൈനാട്ടി സ്വദേശി ഷംനാസുമായുള്ള വിവാഹം. വിവാഹശേഷം പഠിപ്പിക്കാമെന്ന് ഭര്‍തൃവീട്ടുകാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനിടെ കുഞ്ഞും ജനിച്ചു. ഇതിനുശേഷവും റിസ്വാനയ്ക്ക് ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നും കുടുംബം ആരോപിക്കുന്നു. റിസ്വാനയുടെ മരണശേഷം ഭര്‍തൃവീട്ടുകാരില്‍നിന്നുണ്ടായ പെരുമാറ്റവും സംശയകരമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി മരിച്ചതിന് ശേഷം കുഞ്ഞിനായി ഭര്‍തൃവീട്ടില്‍ പോയപ്പോള്‍ ഷംനാസിന്റെ പിതാവും മറ്റും മോശമായ രീതിയിലാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.