അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-01 | റമദാൻ സന്ദേശം 09 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

റമദാൻ വ്രതമനുഷ്ഠിക്കുന്ന ഒരു വിശ്വാസി അവന്റെ മനസ്സിനെ മലിനപ്പെടുത്തുന്ന ദുർഗുണങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ശുദ്ധമായ മനസ്സിന്റെ ഉടമയായി മാറേണ്ടതും നോമ്പിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. മനസ്സിനെ ബാധിക്കുന്ന ദുർഗുണങ്ങൾ ധാരാളമുണ്ട്.ഇന്ന് പല വ്യക്തികളുടെയും ഹൃദയത്തിന് ബാധിച്ച ഒരു ദുസ്വഭാവമാണ് അസൂയ. തൻ്റെ സഹോദരന് സൃഷ്ടാവ് നൽകിയ അനുഗ്രഹം നഷ്ടപ്പെടാൻ ആഗ്രഹിക്കലാണ് അസൂയ.

ചില വ്യക്തികൾ തൻ്റെ സഹോദരനു ലഭിച്ച അനുഗ്രഹങ്ങൾ അവന്റെ നഷ്ടമാവുകയും തനിക്ക് ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. അത് അസൂയയുടെ ഒരു ഘടകമാണ്. മറ്റുചിലരാവട്ടെ തനിക്ക് ലഭിച്ചില്ലെങ്കിലും തൻ്റെ സഹോദരന് ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നു ഇതും അസൂയയുടെ മറ്റൊരു രൂപമാണ്.

അതേസമയം തൻ്റെ സഹോദരനു ലഭിച്ച അനുഗ്രഹങ്ങൾ തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതോടൊപ്പം അവന്റെ അനുഗ്രഹങ്ങൾ നഷ്ടപ്പെട്ടു പോകുന്നതിൽ അവൻ ഇഷ്ട്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് അസൂയയുടെ പരിധിയിൽ പെടുന്നില്ല.ഇതിന് യാതൊരു പ്രശ്നവുമില്ല. അസൂയാലുവിന്റെ ലക്ഷണങ്ങൾ പണ്ഡിതർ പരാമർശിച്ചതായി കാണാം. ഒരാളുടെ സാന്നിധ്യത്തിൽ അവനെ മഹത്വവൽക്കരിച്ച് പറയുകയും അസാനിധ്യത്തിൽ പരദൂഷണം പറയുകയും, അവന്റെ ആപത്ത് ഘട്ടങ്ങളിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും.അസൂയ കൊണ്ട് നാം പ്രവർത്തിച്ച സൽകർമ്മങ്ങൾ നശിച്ചു പോകുന്നതാണ്.

വിശുദ്ധ ഖുർആനിൽ സൂറത്തുൽ ഫലഖിൽ പിശാചിൽ നിന്നും മാരണക്കാരിൽ നിന്നും കാവൽ നേടാൻ കൽപ്പന ഉള്ളതുപോലെ തന്നെ അസൂയാലുകളിൽ നിന്നും കാവൽ തേടാൻ കീർത്തിച്ചിട്ടുണ്ട്. ഇത് അസൂയയുടെ ഗൗരവത്തെ വിളിച്ചോതുന്നു. ആദ്യ പിതാവ് ആദം നബി (അ)മിന് സുജൂദ് ചെയ്യുന്നതിനെ തൊട്ട് പിശാചിനെ വിലക്കിയതിനും ഹേതു അസൂയ തന്നെയായിരുന്നു.അതുകൊണ്ടു തന്നെ മനസ്സിനെ മലിനമാക്കുന്ന അസൂയയിൽ നിന്നും നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കാൻ നാം തയ്യാറാവണം.അതിനുള്ള നിമിത്തമാവട്ടെ ഈ വിശുദ്ധ റമദാൻ.

(തുടരും)