പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനക്കേസ്; കേസെടുത്തത് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ മൊഴിയില്‍


പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന് ഇയാളാണ് യുവതിയെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ ഉള്‍പ്പെട്ട പലരും വിദേശത്തായതാണ് അന്വേഷണത്തില്‍ നേരിടുന്ന പ്രതിസന്ധി.

പന്തിരിക്കരയില്‍ തന്നെയുള്ള ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പേരാമ്പ്ര എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അതേസമയം ഇര്‍ഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കും.

പന്തിരിക്കര സ്വദേശി ഇര്‍ഷാദ് മൂന്ന് മാസങ്ങള്‍ മുമ്പാണ് വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് പോയത്. എന്നാല്‍ ജൂലൈ 14-ന് ഇയാള്‍ നാട്ടിലെത്തിയിരുന്നെങ്കിലും ഇത് വീട്ടിലുള്ളവര്‍ അറിഞ്ഞിരുന്നില്ല. കടത്തികൊണ്ടുവന്ന സ്വര്‍ണ്ണം ആവശ്യപ്പെട്ടുള്ള വിളികളാണ് പിന്നീട് വീട്ടിലേക്ക് എത്തിയത്. 17 ഇര്‍ഷാദ് വീട്ടിലെത്തിയെങ്കിലും പ്രശ്നപരിഹാരത്തിനായി വീട്ടില്‍ നിന്നിറങ്ങി. പിന്നീട് കെട്ടിയിട്ട് അവശ നിലയിലായ മകന്റെ ഫോട്ടോയാണ് കുടുംബക്കാര്‍ കാണുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Summary: police files sexual harassment case against panthirikkara gold smuggling team member