യുവതിയെ ഗോവയിലേക്ക് തട്ടിക്കൊണ്ടുപോയി, ലഹരിവസ്തു നല്‍കി പീഡിപ്പിച്ചു; ബേപ്പൂരില്‍ യുവാവ് അറസ്റ്റിൽ


 

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടുവട്ടം ആദീപ് മഹലില്‍ ആദീപ് (32) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

 

യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഇയാള്‍ ഗോവയിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ലഹരിവസ്തു നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

 

യുവതിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ പണം തീര്‍ന്നപ്പോള്‍ മടക്കയാത്രയില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ അവരെ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതി പ്രകാരം ബേപ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മനോനില തെറ്റിയ അവസ്ഥയില്‍ യുവതിയെ മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.

 

യുവതിയെ പോലീസ് മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രണ്ടു മാസത്തെ ചികിത്സയ്ക്കുശേഷം മാനസികനില വീണ്ടെടുത്ത യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.

 

ബേപ്പൂര്‍ ഇന്‍സ്പെക്ടര്‍ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടുവട്ടത്തെ പ്രതിയുടെ ബന്ധുവീടിന് സമീപം വെച്ച് അറസ്റ്റു ചെയ്തത്. എസ്.ഐ. സി.അബ്ദുള്‍ വഹാബ്, എ.എസ്.ഐ. പി.അരുണ്‍, സീനിയര്‍ സി.പി.ഒ വിനോദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

[bot1]