പുലര്‍ച്ചെ രണ്ട് മണി മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം, സുരക്ഷയ്ക്കായി മഫ്റ്റിയില്‍ ഉള്‍പ്പെടെ നൂറിലേറെ പൊലീസുകാര്‍, ഒപ്പം കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് മണിക്കൂറുകള്‍ മാത്രം


കൊയിലാണ്ടി: കര്‍ക്കിടകവാവിനോട് അനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി കൊയിലാണ്ടി പൊലീസ്. ക്ഷേത്രപരിസരത്തും പുറത്തുമായി നൂറ് പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പുലര്‍ച്ചെ ഒരുമണി മുതലാണ് സുരക്ഷയ്ക്കായി പൊലീസുകാരെത്തുക. നൂറ് പൊലീസുകാര്‍ക്ക് പുറമെ അഞ്ച് മഫ്റ്റി പൊലീസും ഉരുപുണ്യകാവില്‍ ഉണ്ടാകും. കൂടാതെ രണ്ട് ബൈക്ക് പട്രോളിങ് സംഘവും സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ രണ്ട് മണി മുതല്‍ ദേശീയപാതയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം ബാരിക്കേഡ് ഉപയോഗിച്ച് തടയും. ക്ഷേത്രത്തിലേക്ക് നടന്ന് മാത്രമേ ഭക്തര്‍ക്ക് പോകാന്‍ കഴിയൂ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ടാകും.

പൊലീസിന് പുറമെ ഫയര്‍ ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരും സുരക്ഷയ്ക്കായി ഉണ്ടാകും. ഇതിന് പുറമെ വളണ്ടിയര്‍മാരും സജ്ജമാണ്. ബലിതര്‍പ്പണത്തിന് എത്തുന്നവരെ കടലിലേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല. ഇത് ഉറപ്പാക്കാനായി തീരത്ത് വടം കെട്ടിയിട്ടുണ്ട്.

arkki

പതിനയ്യായിരത്തിലധികം പേരാണ് ഇത്തവണ ബലിതര്‍പ്പണത്തിനായി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ വരവേല്‍ക്കാനായി എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തില്‍ സജ്ജമായിക്കഴിഞ്ഞു. ഭക്തര്‍ക്ക് പ്രഭാതഭക്ഷണം ഉള്‍പ്പെടെ ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.