‘സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബസ് വാടകയ്ക്ക് കൊടുക്കാം, കിലോമീറ്റര്‍ കണക്കാക്കിയാണ് വാടക’; പേരാമ്പ്രയില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുനില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ നടന്ന ജനകീയ പ്രതിരോഥ ജാഥ സ്വീകരണ പരിപാടിയ്ക്ക് മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിന്റെ ബസ് ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായ കെ.സുനില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഥയ്ക്ക് ബസ് ഉപയോ​ഗപ്പെടുത്തിയത് എങ്ങനെയെന്ന കാര്യം അദ്ദേഹം വിശദമാക്കിയത്.

സ്‌കൂള്‍ ബസിന്റെ ഉടമസ്ഥന്‍ സര്‍ക്കാറല്ല ഒരു സ്വകാര്യ വ്യക്തിയാണ്. ബസ് എടുക്കുമ്പോള്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മാന്യമായ വാടക നല്‍കിയാണ് ഇന്നലത്തെ പരിപാടിക്ക് ബസ് വാടകയ്ക്ക് എടുത്തത്. പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്‌തെന്ന ഏഷ്യാനെറ്റ് വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കെ സുനില്‍ പറഞ്ഞത് ഇങ്ങനെ…

പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്‌കൂള്‍ നൂറില്‍ താഴെ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ്. അതില്‍ കൂടുതലും ആദിവാസി കുട്ടികളാണ്. പി.ടി.എയ്ക്ക് ഒരു സ്‌കൂള്‍ ബസ് നടത്തികൊണ്ടുപോവാന്‍ കഴിയാതെ വരികയും. നിലവില്‍ ഉണ്ടായിരുന്ന ബസ് കേടാവുകയും ചെയ്തതോടെ സി.പി.എമ്മിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി ഉണ്ടാക്കി ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും ബസ്സ് വാടകയ്ക്കെടുക്കുകയുമായിരുന്നു.

ജനകീയ കമ്മറ്റിയുടെയും പി.ടി.എയുടെയും തീരുമാന പ്രകാരം സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബസ് വാടകയ്ക്ക് കൊടുക്കാം എന്നാണ്. കിലോ മീറ്ററിന് നിശ്ചിത വാടക ഈടാക്കികൊണ്ടാണ് ബസ് ഓടുന്നത്. സി.പി.എമ്മിന്റെ പരിപാടിക്കു മാത്രമല്ല മറ്റ് നിരവധി പൊതുപരിപാടികള്‍ക്കും ഈ ബസ് വാടകയ്ക്ക് നല്‍കാറുണ്ട്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താതെയാണ് ഏഷ്യാനെറ്റ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങളുടെ ആര്‍.സി. ഉടമ എപ്പോഴും സ്‌കൂളിന്റെ പ്രധാനാധ്യാപകനാവുന്ന സാഹചര്യത്തില്‍ അതിന്റെ വസ്തുത മനസിലാക്കാതെ ഏഷ്യാനെറ്റിനെപ്പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അതോടൊപ്പം എം.എല്‍.എയും പ്രതികരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസും, പരാതി