ചെങ്കടലായി കൊയിലാണ്ടി; എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഉജ്വല വരവേല്‍പ്പ്


കൊയിലാണ്ടി: സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല വരവേൽപ്പ്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് സ്റ്റേഡിയത്തിലെ സ്വീകരണവേദിയിലേക്ക് ഒഴുകിയെത്തിയത്. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് നിന്ന് നാടൻ കലാരൂപങ്ങളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെയാണ് ജാഥാലീഡറെ തുറന്ന വാഹനത്തിൽ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്.

അഞ്ഞൂറിലധികം റെഡ് വളണ്ടിയർമാരുടെ ​ഗാർഡ് ഓഫ് ഓർണർ സ്വീകരിക്കിച്ചാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. തെയ്യം, തിറ, ദഫ്മുട്ട്, കോൽക്കളി, തിരുവാതിരക്കളി തുടങ്ങിയ തനത് കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര സ്വീകരണത്തിന് മാറ്റ് കൂട്ടി. ആറ് മണിയോടെയാണ് ജാഥാ ലീഡർ എം.വി. ഗോവിന്ദൻ മാസ്റ്റർ സമ്മേളന ന​ഗരിയിലേക്ക് എത്തിയത്. മുദ്രാവാക്യം വിളികളോടെ ആവേശോജ്ജ്വല വരവേൽപ്പാണ് പ്രവർത്തകർ അദ്ദേഹത്തിന് നൽകിയത്. മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കാനത്തിൽ ജമീല എം.എൽ.എ. ജാഥാ ലീഡറെ ഷാളണിയിച്ച് സ്വീകരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും, ഏരിയാ ലോക്കൽ സെക്രട്ടറിമാരും ലീഡറെ ഹാരമണിയിച്ചു.

അരമണിക്കൂർ നീണ്ട ഗോവിന്ദൻ മാസ്റ്ററുടെ പ്രസം​ഗം ഹർഷാരവത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും അദ്ദേഹം പ്രവർത്തകർക്ക് മുന്നിൽ വിവരിച്ചു. ഇരിപ്പിടങ്ങൾ കവിഞ്ഞതോടെ സ്റ്റേഡിയത്തിലൊരക്കിയ പന്തലിന് പുറത്തുനിന്നുമാണ് പ്രവർത്തകർ പ്രസം​ഗം കേട്ടത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജും സംസാരിച്ചു. പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് കെ.കെ. മുഹമ്മദ്, എം. മെഹബൂബ്, എം. ഗിരീഷ്, പി. വിശ്വൻ, എം.പി. ഷിബു, ടി. ചന്തു മാസ്റ്റർ, ടി.കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


മൂരാട് മുതൽ കോരപ്പുഴ വരെയും, മുത്താമ്പി പാലം, കണയങ്കോട് ഭാ​ഗങ്ങളിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങളിലായ് പതിനായിരത്തിന് മുകളിൽ ആളുകളാണ് സമ്മേളന ​ന​ഗരയിലേക്ക് എത്തിയത്. സമാപന ന​ഗരിയായ കോഴിക്കോട് കടപ്പുറത്തേക്ക് ബെെക്ക് റാലിയുടെ അകമ്പടിയോടെയാണ് കൊയിലാണ്ടിയിൽ നിന്ന് ജാഥ പുറപ്പെട്ടത്.

Summary: janakeeya prathirodha jadha at Koyilandy