ലോറിയിടിച്ച് കൈക്ക് ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര സ്വദേശിക്ക് ഒരു കോടി രൂപയും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി


പേരാമ്പ്ര: ലോറിയിടിച്ച് ബൈക്ക് യാത്രികനായ പേരാമ്പ്ര സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ 10018160 രൂപയും ഒമ്പതുശതമാനം പലിശയുമടക്കം നഷ്ടപരിഹാരം നല്‍കാന്‍ വിധി. വടകര മോട്ടോര്‍ ആക്‌സിഡന്റ് കോടതിയുടേതാണ് വിധി.

പേരാമ്പ്ര മരുതേരി മേഞ്ഞാണ്യത്ത് പീടികയുള്ള പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ പി.പി.അദ്‌നാന്‍ (22)ന് ഗുരുതരമായി പരിക്കേറ്റ കേസിലാണ് കോടതി വിധി. അദ്‌നാനുവേണ്ടി അഡ്വ.വി.എ നജീബാണ് ഹാജരായത്.

2020 മെയ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഫിസിയോ തെറാപ്പിസ്റ്റായ അദ്്‌നാന്‍ നടുവണ്ണൂരിലെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കു സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മുളിയങ്ങല്‍ പഞ്ചായത്ത് ഓഫീസിനടുത്ത് അദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അദ്‌നാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഞരമ്പുകള്‍ പൊട്ടിയിരുന്നു. ഫിസിയോതെറാപ്പിസ്റ്റെന്ന നിലയില്‍ ഭാവിയില്‍ ഈ ജോലിയുമായി മുന്നോട്ടുപോകാന്‍ തന്നെ പ്രയാസം നേരിടുന്ന സ്ഥിതിയായിരുന്നു. കോടതി വിധി വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

Summery: Hand severely injured in car accident, Physio therapist from Perambra ordered to pay more than one crore compensation