മലപ്പുറത്ത് വിവാഹത്തലേന്ന് വരനെ വീട്ടില്‍ക്കയറി ആക്രമിച്ച് മുന്‍ പെണ്‍സുഹൃത്തും ബന്ധുക്കളും; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ കുടുംബം


ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുന്‍കാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം. ആക്രമണത്തില്‍ വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു.

ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു.

മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുന്‍ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം ഇയാളുടെ വീട്ടിലെത്തിയത്. വരന്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും സംഘം ആരോപിച്ചു. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവെച്ച് മറ്റൊരു വിവാഹം ചെയ്യാന്‍ യുവാവ് തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.

സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.