എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ


കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. അതിനിടെ എൻ.ഐ.എ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾ ആരംഭിക്കും.

നേരത്തെ പോലീസ് കസ്‌റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റിയിരുന്നു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഇപ്പോഴുള്ളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി. അതേസമയം, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.

കേസന്വേഷണം എൻ.ഐ.എ ഏറ്റെടുത്ത സാഹചര്യത്തിൽ ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻ.ഐ.എ സംഘത്തിന് കേരളാ പോലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും കേന്ദ്ര ഏജൻസി പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എൻ.ഐ.എയുടെ കൊച്ചി യൂണിറ്റ് എഫ്‌.ഐ‌.ആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.