ലൈഫ്‌ ഭവനപദ്ധതി, വയോജനങ്ങൾക്ക് കട്ടിൽ, വനിതകൾക്ക് വീട്ടുവളപ്പിൽ മത്സ്യകൃഷി; വാർഷിക പദ്ധതിയിൽ കിട്ടിയ പണം മുഴുവൻ നാടിനായി ചിലവഴിച്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് പ്രത്യേക അനുമോദനം


ചേമഞ്ചേരി: വാർഷിക പദ്ധതിയിൽ കിട്ടിയ മുഴുവൻ പണം നാടിനായി ചിലവഴിച്ചു, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മന്ത്രിയുടെ പ്രത്യേക അനുമോദനം. ലൈഫ്‌ ഭവനപദ്ധതി, വയോജനങ്ങൾക്ക് കട്ടിൽ, വനിതകൾക്ക് വീട്ടുവളപ്പിൽ മത്സ്യകൃഷി തുടങ്ങി ജനങ്ങൾക്ക് പ്രയോജനമാർന്ന വിവിധ പദ്ധതികൾ കൊണ്ടാണ് ഈ നേട്ടം പഞ്ചായത്ത് കൈവരിച്ചത്.

2021-22 വാർഷിക പദ്ധതിയിൽ ലഭ്യമായ പ്രത്യേക ഘടക പദ്ധതി വിഹിതം 4831667 രൂപയാണ് നാട്ടുകാർക്കായി ഉപയോഗിച്ചത്. മികച്ച പ്രവർത്തനത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അനുമോദിച്ചു.

ലൈഫ്‌ ഭവനപദ്ധതി, ഭവന പരിഷ്‌ക്കരണം, വിവാഹ ധനസഹായം, വിദ്യാർത്ഥികൾക്ക് പഠനോപകരണം, വയോജനങ്ങൾക്ക് കട്ടിൽ, ആട് വിതരണം, മുട്ടക്കോഴി വിതരണം, പോത്തു കുട്ടി വിതരണം, വനിതകൾക്ക് വീട്ടുവളപ്പിൽ മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടത്തിയത്.

തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ.എ.എസ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ ജിജു പി അലക്‌സ് എന്നിവരിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പ്രശംസപത്രം ഏറ്റുവാങ്ങി. എസ്‌.സി പദ്ധതി നിർവ്വഹണോദ്യോഗസ്ഥയായ മിനി എ.പിയും അനുമോദനത്തിനു അർഹയായി.