നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: പേരാമ്പ്ര സ്വദേശിക്ക് 24 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് നാദാപുരം കോടതി


നാദാപുരം: നാലു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യ വയസ്‌കന് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് കുരിയാടികുനിയില്‍ കുഞ്ഞമ്മദിനെ(56)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ) കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്.

2021 നവമ്പര്‍ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ ഗൃഹ പ്രവേശത്തിന് പോയ കുട്ടിയെ കുഞ്ഞമ്മദ് ഗുഡ്സ് ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

പേരാമ്പ്ര പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

കഴിഞ്ഞ മാസം 21 ന് കുഞ്ഞമ്മദിനെ മറ്റ് രണ്ട് കേസുകളിലായി 7 വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴ അടക്കാനും ഈ കോടതി ശിക്ഷിച്ചിരുന്നു.