ബസ് ഡ്രൈവറെ മർദ്ദിച്ച കേസ്; ജയിൽ മോചിതരായ ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: ബസ് ഡ്രൈവറെ മര്‍ദിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അജ്മല്‍, സായൂജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മൂവര്‍ക്കും കൊയിലാണ്ടി ടൗണില്‍ വൈകുന്നേരം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. ദിനൂബ് സി.കെ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബിജോയ് സി, അനുഷ പി.വി എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് – കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന ബ്രീസ് ബസ് അന്നേ ദിവസം ഉമ്മയോടെപ്പം യാത്ര ചെയ്ത ബൈക്ക് യാത്രക്കാരന് നേരെ അപകടകരമായ രീതിയില്‍ ബസ് ഓടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ സംഭവം ചോദ്യം ചെയ്ത ചെറുപ്പക്കാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഡി.വൈ.എഫ്.ഐക്ക് യാതൊരു പങ്കുമില്ലെന്നും, നേതാക്കള്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നുമാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
Description: Bus driver assault case; DYFI leaders released from jail receive welcome in Koyilandy