ഇരുപതോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു; ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയില്‍


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടരഞ്ഞി കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് ഇര്‍ഫാന്‍ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 57 ജെ. 4380 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

നവംബര്‍ 25ന് ബാലുശ്ശേരി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍വെച്ചാണ് ഇയാള്‍ സഞ്ചരിച്ച വാഹനം സ്ത്രീയെ ഇടിച്ചത്. തൃക്കുറ്റിശേരി പാവുക്കണ്ടി സത്യഭാമയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ ഉള്ള്യേരി ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. കാറിന്റെ നമ്പര്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.

കാര്‍ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങള്‍ വഴി പൊലീസ് ശ്രമിച്ചിരുന്നു. ബാലുശ്ശേരി മുതല്‍ ഉള്ള്യേരി വരെയുള്ള ഇരുപതോളം സി.സി.ടി.വി ക്യാമറ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒമാരായ മുഹമ്മദ് ജംഷീദ്, അനൂപ്, ഷനോജ് എന്നിവരുടെ അന്വേഷണത്തിലാണ് കാറും ഡ്രൈവറും പിടിയിലായത്.