എയർപോർട്ടിൽ ജോലി നൽകാമെന്ന് വാഗ്ദാനം, പലരിൽ നിന്നായി പറ്റിച്ചത് ഇരുപത് ലക്ഷത്തിലധികം രൂപ; നന്മണ്ട സ്വദേശിയെ പിടികൂടി ബാലുശ്ശേരി പോലീസ്


ബാലുശ്ശേരി: രണ്ടുവര്‍ഷം മുമ്പ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി നാട്ടില്‍ നിന്നും മുങ്ങിയ പ്രതി പിടിയില്‍. നന്മണ്ട സ്വദേശി തളിയച്ച പറമ്പില്‍ ഷിഞ്ചുവിനെ ബാലുശ്ശേരി എസ്.ഐ രാധാകൃഷ്ണന്‍ എയും സംഘവും ചേര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്തു വച്ചു പിടികൂടിയത്.

എയര്‍പോര്‍ട്ടിലേക്ക് സ്റ്റാഫ് ആയി നിയമനം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 20 ലക്ഷം രൂപയോളം വാങ്ങിയശേഷം ജോലി നല്‍കാതെ മുങ്ങുകയായിരുന്നു.

നിരന്തരമായി താമസ സ്ഥലം മാറ്റികൊണ്ടിരുന്ന ഇയാളെ കോഴിക്കോട് റൂറല്‍ സൈബര്‍ സെല്ലിന്റെ കൂടെ സഹായത്തോടെ ഒരു ദിവസം നീണ്ട ശ്രമകരമായ പിന്തുടരലിന്റെ ഫലമായി ഇന്നലെ രാത്രി എട്ടുമണിക്ക് തിരുവനന്തപുരം കുളത്തൂര്‍ പഞ്ചായത്തില്‍പ്പെട്ട മൊണ്‍വിള എന്ന സ്ഥലത്തു വെച്ചാണ് പിടികൂടിയത്. എറണാകുളം, തിരുവനന്തപുരം, തൊടുപുഴ, എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലായി പല വിലാസത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

ഇയാള്‍ സമാനമായ ഇത്തരം കുറ്റകൃത്യങ്ങള്‍ കേരളത്തിലെ പലഭാഗങ്ങളിലും നടത്തിയതായും ഇയാളുടെ പേരില്‍ തൊടുപുഴ എറണാകുളം എന്നിവിടങ്ങളില്‍ പരാതി നിലവില്‍ ഉള്ളതായും പൊലീസ് അറിയിച്ചു.

പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ ബിജീഷ് എന്നിവരും ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്നും ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെത്തിച്ച ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

summery: shinju thaliyachaparambu, a native of nanmanda as arrested after offering a job at the airport and taking lakhs from many people