കോഴിക്കോട് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍


കോഴിക്കോട്: പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കുണ്ടായിതോട് സ്വദേശി പിടിയില്‍. തോണിച്ചിറ കരിമ്പാടന്‍ കോളനിയില്‍ അജിത്ത്.കെ (22) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജഗ്മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാളില്‍ നിന്നും 89ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണര്‍ അരുണ്‍ കെ.പവിത്രന്‍ ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ നടത്തിയ പരിശോധന നടത്തിയത്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസ്സിലാണ് ഇയാള്‍ കോഴിക്കോട്ടേക്ക് വന്നത്.

ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന് ഫറോക്ക്, കുണ്ടായിതോട് ഭാഗങ്ങളില്‍ വച്ചാണ് വില്‍പന നടത്തുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും ബംഗളൂരില്‍ വിദ്യാദ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവര്‍ക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ വാട്ട്‌സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാള്‍ ബന്ധപ്പെട്ടിരുന്നത്.

ഡാന്‍സാഫിന്റെ ഏറെ നാളത്തെ നിരീക്ഷണത്തില്‍ ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പോലീസ് ലഹരി മരുന്നുമായി ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കോഴിക്കോട് പുതിയ സ്റ്റാന്റില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ പിടികൂടിയത്. പിടിക്കൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയില്‍ മൂന്നര ലക്ഷം രൂപ വില വരും.

അജിത്തിന്റെ ലഹരി ഉപയോഗം കാരണം എന്‍ജിനിയറിംഗ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വില്പനയിലേക്ക് മാറുകയുമായിരുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന പണം കൊണ്ട് ഗോവയിലും, ബംഗളൂരിലും പോയി നിശാ പാര്‍ട്ടികളില്‍ പങ്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ച് വരുകയായിരുന്നു.

അജിത്ത് ആര്‍ക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളി കളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കസബ എസ്.ഐ ജഗ് മോഹന്‍ദത്തന്‍ പറഞ്ഞു. ഡന്‍സാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്‌മാന്‍.കെ, എ.എസ്.ഐ അനീഷ് മുസ്സേന്‍വീട്, അഖിലേഷ്.കെ, സുനോജ് കാരയില്‍, ലതീഷ് എം.കെ സരുണ്‍കുമാര്‍ പി.കെ , ഷിനോജ് , എം, ശ്രീശാന്ത് എന്‍.കെ , അഭിജിത്ത് പി , അതുല്‍ ഇ വി , ദിനീഷ്. പി.കെ, മുഹമദ്ദ് മഷ്ഹൂര്‍ കെ.എം, കസബ സ്റ്റേഷനിലെ എസ്.ഐമാരായ സജിത്ത്‌മോന്‍, ബെന്നി.എം.ജെ, സി.പി.ഒ മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Description: Twenty-two-year-old arrested with MDMA in Kozhikode