വയനാട്ടില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുഴമുടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി,ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പിണങ്ങോട് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്നേഹ ജോസഫ് എന്നീ രണ്ടു പെണ്‍കുട്ടികളും, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നെളില്‍ വീട്ടില്‍ അഡോണ്‍ ബെസ്റ്റി എന്ന ആണ്‍കുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തില്‍ കൂടുതല്‍ പരിക്കേറ്റ ഡീയോണ എന്ന പെണ്‍കുട്ടിയെ മേപ്പാടി വിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിയോണ മരണപ്പെട്ട അഡോണ്‍ ബെസ്റ്റിയുടെ സഹോദരിയാണ്. മറ്റു രണ്ടു കുട്ടികളായ പൂളക്കുറ്റി വെള്ളക്കണ്ടിയില്‍ വീട്ടില്‍ സാന്‍ജിയോ ജോസ്, സ്നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തന്‍പുരക്കല്‍ വീട്ടില്‍ സോണ എന്നിവര്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയില്‍ ഐ.സി.യുവില്‍ ആണുള്ളത്.

കുട്ടികള്‍ അബോധാവസ്ഥയില്‍ ആണെന്നാണ് വിവരം. ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥികളാണ് ഇവര്‍. തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വൈകുന്നേരം ആറുമണിയോടെ നടന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യത്തില്‍ നല്ല വേഗതയിലെത്തുന്ന കാര്‍ താഴ്ചയിലേക്ക് പതിക്കുന്നതാണ് ഉള്ളത്. കാറിടിച്ചതിനെ തുടര്‍ന്ന് മരം മുറിഞ്ഞ് വിഴുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

വീഡിയോ കാണാം: