പാന്റ് തയ്ക്കാന്‍ തുണി നല്‍കി; തയ്ച്ചു നല്‍കിയത് ‘പാവാട പാന്റ്‌സ്’; പാലക്കാട് സ്വദേശിക്ക് 12,000 രൂപ നല്‍കാന്‍ ഉപഭോക്തൃത കമ്മീഷന്റെ വിധി



പാലക്കാട്: പാന്റ് തയ്ക്കാന്‍ ആവശ്യപ്പെട്ട് തുണി നല്‍കിയിട്ട് തിരികെ പാവാട പോലുള്ള പാന്റ് തയ്ച്ചു നല്‍കിയെന്ന പരാതിയില്‍ 12000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷന്‍. പാലക്കാട് സ്വദേശി അനൂപ് ജോര്‍ജ് നല്‍കിയ പരാതിയിലാണ് നടപടി. ഏഴായിരം രൂപ നഷ്ടപരിഹാരവും അയ്യായിരം രൂപ ചെലവും നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം.

2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ പാന്റ്‌സ് തയ്ക്കാനായി അനൂപ് തുണി നല്‍കിയിരുന്നു. പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്‌സ് ലഭിച്ചത്. വീട്ടില്‍ പോയി ഇട്ടുനോക്കിയപ്പോള്‍ പാവാടയ്ക്കു സമാനമായ രൂപത്തിലായിരുന്നു പാന്റ്‌സ് തയ്ച്ചുവെച്ചിരുന്നത്.

ഉടന്‍നെ കടയില്‍ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

പരാതി ലഭിച്ചതോടെ ഉപഭോക്തൃ കമ്മീഷന്‍ കണ്ണൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ അസോഷ്യേറ്റ് പ്രഫസര്‍ എന്‍.മുകില്‍വണ്ണനെ എക്‌സ്‌പെര്‍ട് കമ്മിഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുന്നത്.

[bot1]