കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു; കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കാന്‍ 120 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ ഭരണാനുമതി


കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുന്ന കൊയിലാണ്ടി നഗരസഭ കുടിവെള്ള പദ്ധതിയുടെ വിതരണശൃംഖല സ്ഥാപിക്കാന്‍ 120 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയായി. തിങ്കളാഴ്ച ചേര്‍ന്ന കേരള അടിസ്ഥാനസൗകര്യ നിക്ഷപ നിധി ബോര്‍ഡ് (കിഫ്ബി) യോഗമാണ് പദ്ധതിക്ക് ധനാനുമതി നല്‍കിയത്.

നേരത്തെ കിഫ്ബി മുഖേനെ 85 കോടി രൂപ ചിലവഴിച്ച് കൊയിലാണ്ടി നഗരസഭയിലെ വലിയ മല. കോട്ടകുന്ന്, സിവില്‍ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായ മൂന്ന് വലിയ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപം 23 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്, വലിയമലയില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക്, കോട്ടക്കുന്നില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് എന്നിങ്ങനെ മൂന്ന് ടാങ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന വിവിധ ഭാഗങ്ങളിലേക്ക് ഈ ടാങ്കുകളില്‍ നിന്നും കുടിവെള്ളം എത്തിക്കാന്‍ വിതരണ ശൃംഖലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോട് കൂടെ സാധിക്കും. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിട്ടുണ്ടായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ സാങ്കേതികാനുമതി കൂടെ വാങ്ങി പ്രവൃത്തി ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കും.

ഊര്‍ജ്ജിതമാക്കുമെന്നും തുടര്‍ന്ന് നഗരസഭയിലെ 15000 വീടുകളിലേക്ക് കുടിവെള്ള ടാപ്പ് സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്നതിന് അമൃത് പദ്ധതിയിലൂടെ 22 കോടി 79 ലക്ഷം രൂപക്കുള്ള പദ്ധതിയും നടപ്പിലാക്കുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ പറഞ്ഞു.