പെരുന്തേനീച്ച ആക്രമണം ഭയന്ന് മലയോര ഗ്രാമം; വിലങ്ങാട് മലയില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു


വാണിമേല്‍: വിലങ്ങാട് മലയില്‍ പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. വിലങ്ങാട് കൂളിക്കാവില്‍ ഏലൂര്‍ സുരേഷ്ബാബു (45), ഭാര്യ സനില (37), മകന്‍ അഭിരാം (14), കൂലിപ്പറമ്പില്‍ സണ്ണി (37), കോട്ടശ്ശേരി ലിബിന്‍ (36) എന്നിവര്‍ക്കാണ് കുത്തേറ്റത്.

പരിക്കേറ്റ മൂന്നുപേര്‍ ഭൂമിവാതുക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് സുരേഷ്ബാബുവിനെയും കുടുംബത്തിനെയും പെരുന്തേനീച്ചയുടെ ആക്രമച്ചത്. ആക്രമണം നടന്ന സ്ഥലത്തെത്തിയ നാട്ടുകാരായ സണ്ണിക്കും ലിബിനും കുത്തേറ്റു.

പെരുന്തേനീച്ചയുടെ കൂട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്തും. മലയോരത്ത് പെരുന്തേനീച്ചകളുടെ അക്രമം വ്യാപകമാകുന്നതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. ഒന്നര മാസം മുന്‍പ് പെരുന്തേനീച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ സുദേവന്‍ മരിച്ചിരുന്നു.