തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് പിന്നില്‍ പേരക്കുട്ടിയെന്ന് പൊലീസ്


തൃശ്ശൂർ: തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ ചെറുമകൻ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകൻ മുന്ന എന്ന ആഗ്മലും താമസിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുകയാണ്. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.