മാങ്ങ പറിക്കുന്നതിനിടയിൽ തർക്കം; ചെറുവണ്ണൂരിൽ സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠൻ മരിച്ചു


ഫറോക്ക്: മാങ്ങപറിക്കുന്നതിലെ തർക്കം, അനിയന്റെ അടിയേറ്റ് ജേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ പുതിയപാലത്തിനു സമീപം താഴത്തെപുരയ്ക്കൽ ചന്ദ്രഹാസൻ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.

ആകെയുള്ള പത്ത് സെന്റ് ഭൂമി ഏഴുപേര്‍ക്കായി ഭാഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച രാവിലെ കുണ്ടായിത്തോട്ടിലെ വാടകവീട്ടിൽനിന്ന് മാങ്ങപറിക്കാനായി ചന്ദ്രഹാസൻ തറവാട് വീടായ ചെറുവണ്ണൂരിലെത്തുകയായിരുന്നു. ചന്ദ്രഹാസന്‍ എത്തിയപ്പോള്‍ ഭൂമി ഭാഗം വയ്ക്കണമെന്ന് സഹോദരന്‍ ശിവശങ്കരൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അനുജന്‍ ആക്രമിക്കുകയുമായിരുന്നു

തർക്കത്തിനിടയിൽ ചന്ദ്രഹാസന്റെ തലയുടെ പിറകിലേറ്റ പട്ടികകൊണ്ടുള്ള അടിയാണ് പിന്നീട് മരണത്തിലേക്ക് നയിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ആദ്യം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കവെയാണ് ചന്ദ്രഹാസൻ മരിച്ചത്.

ഭാര്യ: മാലതി. മക്കൾ: നിഖിൽ, നിമ്മി, അഡ്വ. നിധീഷ്. മരുമകൻ: സന്ദീപ്.

[bot1]