ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവാവ് ജീവനൊടുക്കുയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്കെതിരെ കുടുംബം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കുടുംബം. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ് തൂങ്ങി മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു.

ആശുപത്രിയിലെ ജീവനക്കാര്‍ ഇല്ലാത്ത മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. വിശ്വനാഥന്‍ മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാര്‍ ചോദ്യം ചെയ്തതില്‍ വിശ്വനാഥന്‍ മനോവിഷമത്തില്‍ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഇയാളെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

മരണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ ആണ് തൂങ്ങിയത്.