ബാലുശ്ശേരിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ഭാര്യയുടെ പരാതി


ബാലുശ്ശേരി: നന്മണ്ടയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ സുഹൃത്തിനെതിരെ ഭാര്യയുടെ പരാതി. ടിപ്പര്‍ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ദീപയാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടക വീട്ടിലായിരുന്നു ജയേഷിന്റെ താമസം. ഈ സുഹൃത്തിന്റെ ഭീഷണി തുടര്‍ന്നാണ് ജയേഷ് ആത്മഹത്യ ചെയ്തതെന്നാണ് ദീപ പരാതിയില്‍ ആരോപിക്കുന്നത്. ജയേഷിനെ കള്ളക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇടതു കയ്യില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

ജയേഷിന്റെ സുഹൃത്ത് തന്നെയും ഭീഷണിപ്പെടുത്തിയെന്നും ദീപ പരാതിയില്‍ പറയുന്നുണ്ട്. ജയേഷ് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ഈ സുഹൃത്ത് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സുഹൃത്തുക്കളുടെ കൈവശമായിരുന്നു അപ്പോള്‍ ജയേഷിന്റെ ഫോണ്‍.
ദീപയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.