കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിച്ചു; വര്‍ക്കലയില്‍ ബന്ധുവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


തിരുവനന്തപുരം: വര്‍ക്കലയില്‍ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടില്‍ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരന്‍ ഇങ്കി അനില്‍ എന്നറിയപ്പെടുന്ന അനില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഏപ്രില്‍ 28നു ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ വെട്ടുകത്തിയുമായി നിന്ന് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ സ്‌കൂട്ടിയില്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഷാലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ വിവരം തുടര്‍ന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷാലു ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നാളെ മൃതദേഹം വസതിയില്‍ എത്തിക്കും. പ്രതിയായ ചെമ്മരുതിയില്‍ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനിലിനെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഷാലുവിന്റെ ഭര്‍ത്താവ് വിദേശത്ത് ആണ്. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

[bot1]