കണ്ടത് ആളൊഴിഞ്ഞ പറമ്പില്‍ വീണു കിടക്കുന്ന നിലയില്‍; ഇരുമ്പ് പൈപ്പ് ലൈനിലും ശരീരത്തിലും തൊട്ടുകിടക്കുന്നതിനാല്‍ അടുക്കാനായില്ല; കൊല്ലം പാറപ്പള്ളിയ്ക്ക് സമീപം ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച വയോധികന്റെ സംസ്‌കാരം നാളെ


കൊയിലാണ്ടി: കൊല്ലം പാറപ്പള്ളിയ്ക്ക് സമീപം ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച വയോധികന്റെ സംസ്‌കാരം നാളെ നടക്കും. കൊല്ലം മരുതാംകണ്ടി രാമന്‍ ആണ് മരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്ന് ഉച്ചയ്ക്കാണ് രാമന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. വീടിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ ചക്ക പറിക്കാനായി ഉടമയുടെ സമ്മതം വാങ്ങിയിരുന്നു. ഇതിനായി ഒരു ഇരുമ്പ് പൈപ്പുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.

മൂന്നുമണിയോടെ പ്ലാവിന് സമീപം വീണു കിടക്കുന്ന നിലയിലാണ് രാമനെ കണ്ടത്. ചക്ക പറിക്കാനായി ഉപയോഗിച്ച ഇരുമ്പ് പൈപ്പ് ഒരറ്റം ഇലക്ട്രിക് ലൈനിലും മറ്റേ ഭാഗം രാമന്റെ ശരീരത്തിലും തൊട്ടുകിടക്കുന്നതിനാല്‍ ആര്‍ക്കും അടുത്ത് ചെന്ന് നോക്കാനായില്ല.

കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴഴ്‌സും സ്ഥലത്തെത്തിയാണ് രാമനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.