പയ്യോളിയിലെ മൊബെെൽ കടയിലെ മോഷണം: കോട്ടക്കൽ സ്വദേശിയായ യുവാവ് തത്ത ഫിറോസ് പിടിയിൽ


വടകര:  വടകരയിലെയും പയ്യോളിയിലെയും വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത ഫിറോസ് (39) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റുചെയ്തത്. മുക്കാളിയിലെ വീട്ടിലും വടകരയിലും പയ്യോളിയിലുമുള്ള മൊബൈല്‍ കടകളിലുമായി അടുത്തടുത്ത പ്രദേശങ്ങളില്‍ നിരവധി മോഷണങ്ങളാണ് പ്രതി നടത്തിയത്.

വടകര ലിങ്ക് റോഡിലെ സിറ്റിടവറിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി പാറപ്പിള്ളി സ്വദേശി റിനീഷിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ മൊബൈൽഷോപ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. റിപ്പയര്‍ ചെയ്യാനും മറ്റുമായി നല്‍കിയ 45 ഓളം മൊബൈല്‍ ഫോണുകളും കടയില്‍ സൂക്ഷിച്ച 1.75 ലക്ഷം രൂപയും നഷ്ടമായത്.

സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞ മോഷണ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു. കടയുടെ പൂട്ട് തകര്‍ക്കാതെ ഷട്ടര്‍ വലിച്ചാണ് കള്ളന്‍ വിദഗ്ധമായി മോഷണം നടത്തിയിരിക്കുന്നതെന്ന കാര്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പയ്യോളിയിലെ മൊബൈല്‍ കടയില്‍ കയറിയും പ്രതി സമാനമായ രീതിയില്‍ മോഷണം നടത്തിയിരുന്നു. കൂടാതെ  മുക്കാളി ദേശീയപാതയോടുചേർന്ന ശ്രീഹരിയിൽ ഹരീന്ദ്രന്റെ വീട്ടിലും മോഷണം നടത്തി.  അലമാരയിൽ സൂക്ഷിച്ച അഞ്ചുപവൻ സ്വർണാഭരണവും 45,000 രൂപയുമാണ്‌ വീട്ടില്‍ നിന്ന് കളവുപോയത്. ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബെംഗളൂരുവിലെ മകളുടെ വീട്ടിൽപ്പോയ നേരത്തായിരുന്നു മോഷണം. ഈ കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.