വെളുത്തിട്ട് പാറുന്ന ക്രീമുകള്‍ ഉപയോഗിച്ചവരില്‍ നെഫ്രോടിക് സിന്‍ഡ്രോം; മലപ്പുറത്ത് ദേശീയ രഹസ്യാന്വേഷണ സംഘത്തിന്റെ പരിശോധന


മലപ്പുറം: മലബാര്‍ മേഖലയിലെ സൗന്ദര്യവര്‍ധക വിപണിയില്‍ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം. ക്രീമുകളിലെ മൂലകങ്ങള്‍ രക്തത്തില്‍ കലര്‍ന്നു വൃക്കയെ ബാധിക്കുന്ന നെഫ്രോടിക് സിന്‍ഡ്രോം മലപ്പുറത്ത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന.

ചില ക്രീമുകളില്‍ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്രീമുകളില്‍ ലോഹമൂലകങ്ങള്‍ അമിതമായുള്ളതിനാല്‍ പെട്ടെന്നു ചര്‍മത്തിനു തിളക്കമുണ്ടാക്കുന്നു. യൂത്ത് ഫെയ്‌സ്, ‘ഫൈസ’ തുടങ്ങിയ ചര്‍മം വെളുപ്പിക്കല്‍ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്ക് ആണ് നെഫ്രോടിക് സിന്‍ഡ്രോം കണ്ടെത്തിയത്.

മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഓഫീസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വില്‍പന നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് ഗുരുതരനിലയിലായ 14 വയസുകാരി തുടര്‍ച്ചയായി ‘യൂത്ത് ഫെയ്‌സ്’, എന്ന ക്രീം ഉപയോഗിച്ചിരുന്നു.

സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ.പി.എസ്.ഹരി പറഞ്ഞു. ‘യൂത്ത് ഫെയ്‌സ്’ ക്രീമില്‍ നിര്‍മാതാക്കളുടെ വിവരങ്ങളില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകള്‍ വിപണിയിലുണ്ട്.