സംസ്ഥാന പൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പൊലീസുകാര്‍, 12 ആത്മഹത്യാ ശ്രമങ്ങളും; ആശങ്കയുയര്‍ത്തി കണക്കുകള്‍


തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പൊലീസുകാര്‍. 12 പേര്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതായും കേരള പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതല്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ജോലി സമ്മര്‍ദ്ദനങ്ങള്‍ക്കൊപ്പം കുടുംബപ്രശ്‌നങ്ങളും ആത്മഹത്യയ്ക്ക് കാരണമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിക്ക സ്റ്റേഷനുകളിലും അതിരൂക്ഷമായ ആള്‍ക്ഷാമം കാരണം പൊലീസുകാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി സമയം പാലിക്കാനാകില്ല. ജോലി ഭാരം കുറയ്ക്കാന്‍ ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായിട്ടില്ല.

അതേ സമയം സേനയിലെ ആത്മഹത്യ പ്രവണത അവസാനിപ്പിക്കുന്നത് ലക്ഷ്യം വച്ച് ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി തയ്യാറാക്കിയ പദ്ധതി പണമില്ലാത്തതിനാല്‍ പാതി വഴിയിലാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും സിവില്‍ പൊലീസ് ഓഫീസര്‍മാരാണ്. 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ 69 പേരാണ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇക്കൂട്ടത്തില്‍ 32 പേരും സിവില്‍ പൊലീസ് ഓഫീസര്‍മാരാണ്. 16 സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.