എന്‍.ഐ.ടിയിലെ രാത്രി കര്‍ഫ്യൂവിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം; പ്രധാന കവാടങ്ങള്‍ ഉപരോധിച്ചു, ജീവനക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ല


കോഴിക്കോട്: എന്‍.ഐ.ടിയില്‍ രാത്രി പതിനൊന്ന് മണിക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്ന സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ പ്രധാന കവാടങ്ങള്‍ ഉപരോധിച്ചു. ജീവനക്കാര്‍ അടക്കമുളളവരെ അകത്തേക്കു കടത്തി വിടാതെയാണു പ്രതിക്ഷേധം.

മൂക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാര്‍ത്ഥികള്‍ ഇരുന്ന് പ്രതിക്ഷേധിക്കുന്നുണ്ട്. മലയമ്മ റോഡില്‍ റോഡില്‍ ആര്‍ക്കിടെക്ചര്‍ ബ്ലോക്കിനു സമീപമുള്ള കവാടവും ഉപരോധിക്കുകയാണ്. കെമിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കര്‍ശന നടപടികള്‍ ക്യാമ്പസ്സിനുള്ളില്‍ സ്വീകരിക്കാന്‍ ഡീനിന്റെ ഉത്തരവ് വന്നത്. 12 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല.

ഉത്തരവില്‍ പറയുന്നത് പ്രകാരം കാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.