അരങ്ങാടത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവം


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. മണന്തലയില്‍ നികന്യയുടെ ആടിനെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തെരുവുനായ്ക്കള്‍ ആടിനെ കടിച്ച് കൊല്ലുന്നത്.

ആടിനെ വീടിനടുത്ത് നിന്ന് അല്‍പ്പം മാറിയുള്ള പറമ്പില്‍ കെട്ടിയതായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാരാണ് ഉടമയെ വിവരം അറിയിച്ചത്. പത്തോളം തെരുവുനായ്ക്കളാണ് ആടിനെ ആക്രമിച്ചത്. ആളുകളെത്തിയത് കണ്ട് നായ്ക്കള്‍ ഓടിപ്പോയെങ്കിലും അപ്പോഴേക്ക് ആട് ചത്തിരുന്നു. അടുത്തിടെ പ്രസവിച്ച ആടിനെയാണ് തെരുവുനായ്ക്കള്‍ കൊന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നികന്യയുടെ മറ്റൊരു ആടിനെ തെരുവുനായ്ക്കള്‍ സമാനമായി കൊന്നത്. ഈ ആടും പ്രസവിച്ചിട്ട് അധികകാലമായിരുന്നില്ല.

നേരത്തേ തന്നെ നഷ്ടത്തിലായ ആടുവളര്‍ത്തലിന് ഭീഷണിയായി നായശല്യം കൂടി ആയതോടെ ഇതില്‍ നിന്നും പിന്‍മാറുന്ന കാര്യമാണ് വീട്ടുകാര്‍ ആലോചിക്കുന്നത്. ആടുകളെ തെരുവുനായ്ക്കള്‍ കൊന്ന വിവരം പഞ്ചായത്തിലും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടുണ്ട്. അധികൃതര്‍ ആവശ്യമായ നടപടിയെടുത്ത് നായശല്യത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നികന്യ.