സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍ എന്നു മുതല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നങ്ങള്‍ പരിപരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ് ബസുടകള്‍ വ്യക്തമാക്കി.

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചത്. ദിവസങ്ങളായി തുടരുന്ന ബസ് സമരത്തില്‍ പൊതുജനം ഏറം വലഞ്ഞിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തിയത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം നടത്തുന്നത്.