കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച


കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം.

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.

സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം.

പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരനെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഓഫീസില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയില്‍ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.