വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്നു, പിടിവലിക്കൊടുവിൽ കുതറിയോടി; മാഹിയിലെ ഇരുനില വീട്ടിൽ നിന്ന് 10 പവൻ സ്വർണ്ണവും 1.80 ലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ


മാഹി: മാഹിയിൽ വീടിന്റെ പൂട്ട് തകർത്ത് സ്വർണ്ണവും പണവും കവർന്നു. പത്ത് പവൻ സ്വർണ്ണവും 1.80 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവര്‍ന്നത്. ന്യൂമാഹി കുറിച്ചിയിലെ പുന്നോൽ മാപ്പിള എൽ. പി സ്കൂളിന് സമീപത്തെ മയലാകര പുത്തൻപുരയിൽ സുലേഖയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം.

ഇരുനില വീടിന്റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്താണ് രണ്ടു മോഷ്ടാക്കൾ അകത്തു കയറിയത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. കിടപ്പു മുറിയിൽ കിടന്നു ഉറങ്ങിയാ സുലേഖയുടെ മാലയും പൊട്ടിച്ചെടുത്തു. മറ്റൊരു മാലകൂടി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ സുലേഖ ഉണരുകയായിരുന്നു.

മാലയുമായുള്ള പിടിവലിക്കിടയിൽ ഒരു ഭാഗം മോഷ്ടാക്കളുടെ കയ്യിലും മറ്റേ ഭാഗം വീട്ടമ്മയുടെ കയ്യിലുമായി. ശേഷം കുതറിയോടിയ മോഷ്ടാക്കളുടെ പിന്നാലെ യുവതി ഓടിയെങ്കിലും ഇവർ രക്ഷപ്പെട്ടു. ഇരുട്ടായതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് സുലൈഖ പൊലീസില്‍ നല്‍കിയ മൊഴിയിൽ പറയുന്നു.

സംഭവത്തിൽ എസ് എച്ചഓ പി.വി.രാജന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ധരും സ്ഥലത്തു എത്തി പരിശോധന നടത്തി.