”2015-20 കാലത്ത് മെമ്പറായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി എനിക്ക് വോട്ടു ചോദിക്കാന്‍” ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാര്‍ഡ് ഏഴ് ചേലിയ ടൗണില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചുവരാനാകുമെന്ന് വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍. മുമ്പ് മെമ്പറായ കാലത്ത് വാര്‍ഡില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി തനിക്ക് വോട്ടു ചോദിക്കാനെന്നും പ്രിയ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നാളെ മൂന്നുമണിക്ക് പരസ്യ പ്രചാരണം അവസാനിക്കെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് ബി.ജെ.പി ക്യാമ്പ്. നാല് ഘട്ട വീടുകയറിയുള്ള വോട്ടഭ്യര്‍ത്ഥന ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

2015 – 20 ല്‍ വാര്‍ഡ് മെമ്പര്‍ ആയിരുന്നു പ്രിയ. മെമ്പര്‍ അല്ലാതിരുന്ന കാലഘട്ടത്തിലും ആശാവര്‍ക്കര്‍ എന്ന നിലയിലും പ്രദേശത്തെ പൊതുപ്രവര്‍ത്തനരംഗത്തും സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞതവണ ബ്ലോക്ക് മെമ്പര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും ചേലിയ ടൗണ്‍ വാര്‍ഡില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നത് പ്രിയയുടെയും ബിജെപി പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28 നാണ് മജീദ് മരിച്ചത്. മെയ് 30 നാണ് ഉപതിരഞ്ഞെടുപ്പ്. 31 നാണ് വോട്ടെണ്ണല്‍. പത്രിക സമര്‍പ്പിക്കല്‍ മെയ് 11ന് അവസാനിച്ചിരുന്നു. മെയ് 12ന് സൂക്ഷ്മ പരിശോധനയും കഴിഞ്ഞതാണ്. ഇന്നത്തോടെ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതിയും കഴിയും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മജീദ് വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ട് ലഭിച്ചപ്പോള്‍ 498 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടാണ് ലഭിച്ചത്.