നൊച്ചാട് അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്റ്റില്‍


പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റു ചെയ്തത്.

മുജീബ് റഹ്‌മാന്‍ മോഷ്ടിച്ച അനുവിന്റെ സ്വര്‍ണം വിറ്റ പണം റൗഫീനയ്ക്ക് നല്‍കുകയായിരുന്നു. ഈ പണം പൊലീസ് കണ്ടെടുത്തു. അനുവിന്റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം.

അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം വിറ്റ് 1,43000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യം ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചു എന്നാണ് പൊലീസിനോട് മുജീബ് പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വിറ്റ പണം ഭാര്യ റൗഫീനയെ ഏല്‍പ്പിച്ചതായി വ്യക്തമായത്.

ഈ പണം എങ്ങനെ കിട്ടി എന്ന കാര്യവും ഭാര്യയോട് ഇയാള്‍ വെളിപ്പെടുത്തി. പണം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാനും ഇരുവരും ശ്രമിച്ചു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ ഇവരുടെ കണക്കൂ കൂട്ടലുകള്‍ പാളി. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ പണം റൗഫീന കൂട്ടുകാരിയുടെ പക്കല്‍ കൊടുത്തു.

കൂട്ടുകാരിക്ക് കൈമാറിയ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കയ്യബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. സ്വര്‍ണം മോഷ്ടിച്ച വിവരമൊന്നും ആരേയും അറിയിച്ചില്ല. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ അനുവിന്റെ സ്വര്‍ണ മാലയും മോതിരവും കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

മാര്‍ച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടില്‍ നിന്ന് പോയ അനുവിനെ പ്രതി ബൈക്കില്‍ ലിഫ്റ്റ് നല്‍കി വാളൂരിലെ തോട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം നടത്തിയ സമയത്ത് മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോളാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് മട്ടന്നൂര്‍ ഉള്ള ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഒരു സ്ഥലത്തും ഹെല്‍മറ്റ് അഴിക്കാതെ സിസിടിവി ക്യാമറകളില്‍ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്.

പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെല്‍മറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടില്‍ മുജീബ് തിരിച്ചെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതി മുജീബ് ബലാത്സംഗം അടക്കം അറുപതോളം കേസുകളില്‍ പ്രതിയാണ്.