കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു


കൊയിലാണ്ടി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ. മുഹമ്മദ്‌ അഫ്സൽ, ഡോ. സന്ധ്യ കുറുപ്പ്, ഡോ. ഷീല ഗോപാലകൃഷ്ണൻ, ഡോ. സുജിത് കുമാർ, സെക്രട്ടറി റീന ആർ.ടി, നഴ്സിങ് സുപ്രണ്ട് കെ.ഷജില, സി.സി സതീശൻ, സീനിയർ ക്ലാർക്ക്, ഹെഡ് നേഴ്സ് സി.ജൂബിലി എന്നിവർ നേതൃത്വം നൽകി.


Related News: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു; സംഭവം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍


കോട്ടയം സ്വദേശിനിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസിന് (23) ബുധനാഴ്ച പുലർച്ചൊണ് കുത്തേറ്റത്. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.

പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.


Also Read: കൊട്ടാരക്കരയിലെ യുവ ഡോക്ടറുടെ കൊലപാതകം: 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഐ.എം.എ


പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ലഹരിക്ക് അടിമയായതിനാല്‍ സസ്പെന്‍ഷനിലായിരുന്നു അധ്യാപകനായ സന്ദീപ്. ഇയാള്‍ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്.