കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; നഷ്ടമായത് പതിനൊന്നു ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും


കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; നഷ്ടമായത് പതിനൊന്നു ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും. കടയുടമയും തൊഴിലാളികളും പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. എന്നാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

കമ്മത്ത് ലൈനിലെ കെപികെ. ജ്വല്ലറിയിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച ഉടമ കട പൂട്ടി പളളിയിൽ പോയിരിക്കുവായിരുന്നു. തിരികെ എത്തിയപ്പോഴാണ് കട തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ നടത്തിയ പരിശോധനയിൽ കടയിൽ നിന്ന് 11 ലക്ഷം രൂപയും വിൽപനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന മൂന്ന് നെക്ലേസുകളും മോഷണം പോയെന്ന് മനസ്സിലാക്കുകയായിരുന്നു. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായിട്ടുണ്ട്.

പക്ഷെ ഷട്ടറിന്റെ പൂട്ട് തകർക്കാതെയാണ് കള്ളൻ അകത്തു കയറിയത്. താക്കോലുപയോഗിച്ച് തുറന്ന് അകത്ത് കയറിയതാവാം.വിരടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ടൗൺ പൊലീസ് അന്വേഷണം തുടങ്ങി.