സലാലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചെറുവണ്ണൂര്‍ സ്വദേശി മൊയ്തീന്റെ മൃതദേഹം നാട്ടിലെത്തിച്ചു



പേരാമ്പ്ര: സലാലയില്‍ വെടിയേറ്റു കൊല്ലപ്പെട്ട ചെറുവണ്ണൂര്‍ നിട്ടംതറമ്മല്‍ മൊയ്തീന്‍ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് പത്തരയോടെ മൃതദേഹം ചെറുവണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു. മൃതദേഹം ചെറുവണ്ണൂര്‍ കക്കറ മുക്ക് ചാലില്‍ ജുമാമസ്ജിദില്‍ കബറടക്കി.

ഏപ്രില്‍ 29നാണ് സലാല സാദയിലെ ഖദീജ മസ്ജിദില്‍ മൊയ്തീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പള്ളിയില്‍ നമസ്‌കാരത്തിനായി എത്തിയതായിരുന്നു അദ്ദേഹം. പള്ളിയിലെത്തിയ സലാല സ്വദേശിയാണ് മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും തോക്കും കണ്ടെത്തിയിരുന്നു.

സാദയില്‍ സ്വന്തമായി കട നടത്തുകയാണ് മൊയ്തീന്‍. ആറ് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.

ഭാര്യ: ആയിഷ. മക്കള്‍: നാസര്‍ (അധ്യാപകന്‍, ചെങ്ങളായി മാപ്പിള എല്‍.പിസ്‌കൂള്‍ കണ്ണൂര്‍), ബുഷ്‌റ, ഹഫ്‌സത്ത്. മരുമക്കള്‍: സലാം (അബൂദബി), ഷംസു (മിലിട്ടറി), ഷബ്‌ന (പാണ്ടിക്കോട്). സഹോദരങ്ങള്‍: ബഷീര്‍ (സലാല), കുഞ്ഞഹമ്മദ്.

[bot1]