ഒരുകാലത്ത് കൊയിലാണ്ടിയിലെ വിവാഹവീടുകളെ ആനന്ദലഹരിയിലാഴ്ത്തിയ പാട്ടുകാരന്‍; ശരീരം തളര്‍ത്തിയിട്ടും അറുപത്തിയെട്ടാം വയസ്സിലും സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് പ്രതീക്ഷയോടെ മണക്കാട് രാജന്‍


എ. സജീവ് കുമാര്‍

കൊയിലാണ്ടി: പണ്ട് കൊയിലാണ്ടിയില്‍ ഓന്നാകെ പുളകം കൊളളിച്ച ഒരു ഗായകനുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഗാനമേളാവേദികളില്‍ കേള്‍വിക്കാരെ ആനന്ദലഹരിയിലാഴ്ത്തിയ മണക്കാട് രാജന്‍ എന്ന ഗായകന്‍. അന്നത്തെ സുന്ദരമായ ഓര്‍മ്മകളാണ് രാജന് ഇപ്പോള്‍ കൂട്ട്. സ്‌ട്രോക്ക് വന്ന് ഒരുഭാഗത്ത് സ്വാധീനക്കുറവും പ്രമേഹവുമായി ബന്ധപ്പെട്ട പ്രയാസങ്ങളുമെല്ലാം തളര്‍ത്തുന്നുണ്ടെങ്കിലും 68 ആം വയസ്സിലും സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത്പിടിക്കുകയാണിപ്പോഴും. ആ ഗായകന്‍ ഇപ്പോള്‍ രോഗത്തിന്റെ പിടിയില്‍പെട്ട് വിശ്രമജീവിതം നയിക്കുകയാണ്.

കൊയിലാണ്ടി പെരുവട്ടൂരില്‍ ജനിച്ച ഇദ്ദേഹം കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളില്‍ ആറാംതരം വരെയാണ് പഠിച്ചത്. വീട്ടിലെ ജീവിത പ്രയാസം കൊണ്ട് തുടര്‍ന്ന് സ്‌കൂളിലേക്ക് പോയില്ല. ഏതാണ്ട് അക്കാലത്തു തന്നെ നാട്ടിലെ വിവാഹ വീടുകളിലും ചെറു വേദികളിലുമെല്ലാം പാടുമായിരുന്നു. ജില്ലയിലെ ഏതാണ്ട് മിക്ക ക്ഷേത്രങ്ങളിലും പൊതു സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി ഏതാണ്ട് രണ്ടായിരത്തിലധികം വേദികളെ തന്റെ പാട്ടു കൊണ്ട് പുളകം കൊള്ളിച്ച ഗായകനാണിദ്ദേഹം.

ഹൃദയവാഹിനീ ഒഴുകുന്നു നീ…. :എന്ന ഗാനം പോലെ ഇദ്ദേഹം സ്ഥിരം വേദികളില്‍ പാടുന്ന ഒരു പാട് ഗാനങ്ങളുണ്ട്. ശങ്കരാഭരണത്തിലെ… ശങ്കരാ…..നാദ ശരീരാ പര……., തമിഴ് ഭക്തിഗാനമായ മരുത മലൈ മാമുനിയേ മുരു കയ്യാ……
പള്ളിക്കെട്ട് ശബരിമലക്ക് എന്ന് തുടങ്ങുന്ന ഗാനം ,ഹിന്ദി സിനിമയായ ചിറ്റ് ചോറിലെ പ്രശസ്ത ഗോരി തെര എന്ന് തുടങ്ങുന്ന ഗാനം…. ഇവയെല്ലാം ഒരേ വേദിയില്‍ ഒന്നിലധികം തവണ ആസ്വാദകര്‍ ഈ ഗായകനെക്കൊണ്ട് പാടിക്കുമായിരുന്നു.

പാട്ടു റിക്കോര്‍ഡ് ഉള്ളിടത്തെല്ലാമെത്തി പാട്ടുകേള്‍ക്കുകയായിരുന്നു ഹോബി. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമുള്ള ഏതാണ്ട് എല്ലാ പാട്ടുകളും ഹൃദിസ്ഥമായിരുന്നു. ഒരു വേദിയില്‍ പോലും വരികള്‍ നോക്കി പാടുമായിരുന്നില്ല. കൊയിലാണ്ടിയിലെ രാഗതരംഗ് ഓര്‍ക്കസ്ട്ര പോലുള്ള ഒട്ടേറെ ഗ്രൂപ്പുകളുടെ പ്രധാന ഗായകനായി രാജന്‍ മാറി. ദേവദാസ്, സുശീല കോഴിക്കോട്, അന്ധഗായകനും അധ്യാപകനുമായ ഗോപാലകൃഷ്ണന്‍ എന്നിവരോടൊപ്പമുള്ള രാഗതരംഗ് ടീം ഒരുപാട് വര്‍ഷക്കാലം ആസ്വാദകരുടെ കയ്യടി നേടിയിരുന്നു. മലബാര്‍ സുകുമാരന്‍ ഭാഗവതരുടെയടുത്തു നിന്ന് അല്പകാലം പരിശീലനം മാത്രം ലഭിച്ച രാജന് സാങ്കേതികമായി പാട്ടിനെ കുറിച്ച് ഒരു പരിശീലനവും ലഭിച്ചിരുന്നില്ല.

ഒരക്ഷരമോ താളമോ മാറാതെ എവിടെ വച്ചും പാടുന്ന ഇദ്ദേഹം വലിയ വേദികളില്‍ മാത്രമല്ല പില്‍ക്കാലത്ത് നിരവധി വിവാഹ വീടുകളിലെ സ്ഥിരം പാട്ടുകാരനായി. ജീവിക്കാനായി പല ജോലികളും ചെയ്തതിന്റെ ഭാഗമായി അസുഖമാകുന്നതുവരെ കൊയിലാണ്ടിയില്‍ ഒരു ലോട്ടറി വില്പന സ്റ്റാളിലെ തൊഴിലാളിയായി. സ്‌ട്രോക്ക് വന്ന് ഒരു ഭാഗത്ത് ചെറിയ സ്വാധീന കുറവും ഷുഗറുമായി ബന്ധപ്പെട്ട പ്രയാസങ്ങളുമെല്ലാം ചേര്‍ന്ന് തീര്‍ത്തും വിശ്രമജീവിതത്തിലാണ്.

സോഡിയം കുറയുന്നതിന്റെ ഭാഗമായി ചെറിയ ഓര്‍മ്മക്കുറവുണ്ടെങ്കിലും പണ്ടു പാടിയ പാട്ടിന്റെ ഒരു വരികള്‍ പോലും മറന്നിട്ടില്ല. പാട്ടിനെ സ്‌നേഹിക്കുന്ന തന്റെ കഴിവിനെ അറിഞ്ഞ ഒരു പാട് പേരുടെ സഹായമാണ് തന്റെ ചികിത്സക്ക് എല്ലാം ഉപകരിക്കുന്നതെന്ന് ഈ അനുഗൃഹീത ഗായകന്‍ പറയുന്നു. ഭാര്യ ശാരദയും മകന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ശ്യാം പ്രകാശിന്റെ കുടുംബത്തോടൊപ്പം അണേലയില്‍ നിന്ന് മരുതൂരിലേക്കുള്ള റോഡരികില്‍ മകന്റെ വീട്ടിലാണ് ഇദ്ദേഹം കഴിയുന്നത്.
ഓര്‍ക്കാതിരുന്നാലും ഒരുങ്ങാതിരുന്നാലും പാട്ടെന്ന പാലാഴി തന്റെ അരികില്‍ തന്നെയുണ്ടെന്ന ആത്മവിശ്വാസത്തോടെ, ഇനിയും തനിക്ക് ആയിരങ്ങളുടെ കയ്യടി കേള്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ ഗായകന്‍ ഇപ്പോഴും കഴിയുന്നത്.