മദ്യപിച്ച് ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ചങ്ങരംകുളത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍


ചങ്ങരംകുളം: മദ്യപിച്ച് ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ചാലിശ്ശേരി മണ്ണാറപറമ്പ് സ്വദേശി തെക്കത്ത് വളപ്പില്‍ അലി(43)യെയാണ് നാട്ടുകാര്‍ ഓടിച്ച് പിടിച്ച് പോലീസിന് കൈമാറിയത്.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ പ്രതി ലൈംഗികാവയവം കാണിച്ചെന്നാണ് പരാതി. ചങ്ങരംകുളത്ത് നിന്നും സ്വകാര്യ ബസില്‍ എരമംഗലം പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അലി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചത്.

ചങ്ങരംകുളത്ത് എരമംഗലം റോഡില്‍ വച്ച് ബസ് മുമ്പിലുണ്ടായിരുന്ന ഒരു കാറിനെ ഇടിച്ചിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. സംഭവം കണ്ട പെണ്‍കുട്ടിയുടെ മാതാവ് ബഹളം വച്ചതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ ഓടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.