ചെങ്ങോട്ടുകാവിൽ 30 അടി ഉയരമുള്ള ചളിർമരം മുറിക്കാൻ കയറിയ ആൾ ബോധരഹിതനായി, രക്ഷകരെത്തും വരെ താങ്ങി നിർത്തി വീട്ടുടമ; ഒടുവിൽ രണ്ട് പേരെയും സുരക്ഷിതമായി താഴെയിറക്കി ഫയർ ഫോഴ്സ്


കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മരത്തിൽ കുടങ്ങിയ രണ്ടുപേരെ സുരക്ഷിതമായി താഴെ ഇറക്കി കൊയിലാണ്ടി ഫയർ ഫോഴ്സ്. മരംമുറിക്കാൻ കയറി കുടുങ്ങിപ്പോയ സതീശൻ, ഇയാളെ രക്ഷിക്കാൻ കയറിയ പ്രിയദർശൻ എന്നിവരെയാണ് സേനാം​ഗങ്ങൾ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം വീട്ടിൽ ശ്രീലത‌യുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചുളിർമരം മുറിക്കാൻ എത്തിയതായിരുന്നു സതീശൻ. 30 അടി ഉയരമുള്ള മരത്തിൽ കയറിയ ഇദ്ദേഹം മരത്തിൽ കുടുങ്ങിയതോടൊപ്പം ബോധ രഹിതനാവുകയും ചെയ്തു. തുടർന്ന് സതീശനെ താഴെ ഇറക്കുന്നതിനായി ഉടമസ്ഥനായ പ്രിയദർശൻ മരത്തിൽ കയറുകയായിരുന്നു.

സതീശന് വെള്ളം നൽകി ബോധം വരുത്തിയ പ്രിയദർശൻ അദ്ദേഹത്തെ താങ്ങിനിർത്തുകയും ചെയ്തു. രണ്ടുപേർക്കും മരത്തിൽ നിന്ന് താഴെ ഇറങ്ങാൻ സാധിക്കാത്തതിനാൽ പിന്നീട് കൊയിലാണ്ടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

സേനാംഗങ്ങളുടെ സഹായത്തോടെ എ.എസ്.ടി.ഒ പ്രമോദ് പി.കെ ലാഡർ ഉപയോഗിച്ച് മരത്തിൽ കയറി റെസ്ക്യൂനെറ്റിൽ സുരക്ഷിതമായി രണ്ടുപേരെയും താഴെ ഇറക്കി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.

ഗ്രേഡ്: എ.എസ്.ടി.ഒ മാരായ മജീദ്, ജനാര്‍ദ്ധനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി.പി, സിജിത്ത്, അരുൺ.എസ് സനിൽരാജ്, മനോജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമകുമാർ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വീഡിയോ കാണാം: