എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; മുക്കം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി


കൊയിലാണ്ടി: എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷവിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. മുക്കം പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്കറിയ (46) ക്കാണ് ഇരുപത് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ചത്.

പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ.ടി.പി. പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 ൽ ആണ് കേസിനാസ്പദമായ ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ വെച്ചും കുട്ടിയുടെ വീടിനടുത്തുള്ള പുഴക്കരികില്‍  വെച്ചും പ്രതി കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് കൗണ്‍സിലിങ്ങ് സമയത്താണ് കുട്ടി പീഡന വിവരം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്.

പെരുവണ്ണമുഴി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ ഹസ്സൻ.എ.കെ, സർക്കിൾ ഇൻസ്‌പെക്ടർ അരുൺദാസ്.പി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജെതിൻ ഹാജരായി.